Wednesday, July 30, 2014

വയല്‍ക്കരയിലിരിക്കെ




വയല്‍ക്കരയിലിരിക്കെ
പക്ഷികളെന്‍റെ തലയില്‍നിന്നും
അപ്പങ്ങള്‍ കൊത്തിപ്പറന്നകലുമ്പോള്‍
വളരെപ്പെട്ടെന്ന് ശൂന്യമായ
ഒരു കൊട്ടയാകുന്നു ഞാന്‍.

വയല്‍ പാറാവുകാരന്‍ ഹിച്ച്കോക്ക്
കടല്‍മീന്‍ പൊരിക്കുന്ന
അടുപ്പില്‍നിന്നും
ചുംബനം ചുംബനം എന്ന
കണക്കൊരു പൂച്ച കത്തിയാളുമ്പോള്‍
അങ്ങേരൊരു മൂലക്കിരുന്നു
കത്തിരാവുന്നു.

പ്പേ...നായിന്‍റെ മോനേ
ഇതാണോ കവിത, ഇതില്‍ രൂപകങ്ങള്‍
എവിടെ ഉപമകള്‍ എവിടെ
എന്നൊരു നിരൂപകന്‍
കിണറ്റില്‍ നിന്നും
വെള്ളംകോരി എന്‍റെ
തലയിലേക്കൊഴിച്ചതോടെ
ആടിനുകൊടുക്കാന്‍
ആലീസ് അരിഞ്ഞുവെച്ച
കൊട്ടയിലെ പുല്ലുമുഴുവന്‍
നനഞ്ഞുകുതിരുന്നു.

വയല്‍ വരമ്പിലൂടെയൊരുവള്‍
എന്‍റെ സഹോദരനെവിടെ എന്ന് 
വിലപിച്ചു പാഞ്ഞ്
നെല്ലി മരചുവട്ടില്‍ 
രക്തം പുരണ്ട അവന്‍റെ
മേലങ്കി കണ്ടെത്തിയേക്കാം. 

അവളുടെ പ്രാര്‍ത്ഥനകളില്‍
ഉരുകിയൊലിച്ച മെഴുകുതിരികളുടെ
പര്‍വ്വതങ്ങളില്‍നിന്നും
കുറുനരികളെത്തി
ആട്ടിന്‍പറ്റങ്ങളെ
തിന്നാതിരിക്കുമോ 
അത്രയ്ക്ക് നിഗൂഡമാണ്
ദൈവം വളര്‍ത്തുന്ന
ഗുഹകളും 
ഏഴു കൊഴുത്ത കാളകളും.

ഹിച്ച്കോക്ക് പക്ഷിയുടെ
കഴുത്തില്‍ കത്തി താഴ്ത്തുന്നതോടെ
ജോസഫ് നിന്‍റെ സ്വപ്നാപഗ്രഥനം
നിദ്രയുടെ ജയിലറയില്‍നിന്നും
ധാന്യപ്പുരയുടെ  കൊഴുത്ത 
ഏഴു കതിരുകളിലേക്കെന്നെ
മോചിപ്പിക്കുകയായി.

Sunday, July 27, 2014

വിന്‍സെന്‍റ് വാന്‍ഗോഖ്‌: വര്‍ണങ്ങളുടെ ഇതിഹാസം

                                   Recreation of Vincent van Gogh’s Self-portrait by Oleg Shuplyak

 “എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു”* എന്നാല്‍ വാന്ഗോഖ് മരണത്തോടെ തന്‍റെ കഥ തുടങ്ങുകയും ഒരിക്കലുമൊടുങ്ങാത്ത മഹാഗാഥയായി നമ്മിലൂടെ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. വരയിലും ജീവിതത്തിലും ഈ ഡച്ച്‌ ചിത്രകാരന്‍റെ വഴികള്‍ ഏകാന്തവും അനനുകരണീയവുമത്രെ! സൈപ്രസ് മരങ്ങളും ഗോതമ്പു വയലുകളും സൂര്യകാന്തിപ്പൂക്കളും അദ്ദേഹത്തിന്‍റെ കാന്‍വാസുകളില്‍ ഇനിയും നിശ്ചലങ്ങളല്ല, സജീവമായ അനുഭവങ്ങള്‍ തന്നെയാണ്. കലയിലെ ചലിക്കും ചിത്രങ്ങളാണവ.  പ്രത്യേകതയാര്‍ന്ന ബ്രഷ് ഉപയോഗത്തിലൂടെയും ചായങ്ങള്‍ നേരിട്ട് കാന്‍വാസില്‍ തേച്ചും അഗ്നിജ്വാലോപങ്ങളായ രൂപങ്ങളിലൂടെയും വാന്ഗോഖ് കാഴ്ച്ചക്കാരനില്‍ ചലനത്തിന്‍റെ സംവേദനം സൃഷ്ട്ടിക്കുന്നു. തന്‍റെ മുപ്പത്തിയേഴ് (1853-1890) വര്‍ഷത്തെ ജീവിതത്തില്‍ അവസാനത്തെ പത്തു വര്‍ഷങ്ങള്‍ മാത്രമാണ് കാര്യമായി വാന്ഗോഖ് ചിത്രങ്ങള്‍ വരച്ചത്. എന്നാല്‍ എണ്ണൂറിലധികം കാന്‍വാസുകളില്‍ ഭ്രാന്തിന്‍റെയും ഉന്മാദത്തിന്‍റെയും പ്രതീക്ഷകളുടെയും വര്‍ണ്ണങ്ങള്‍ ചാലിക്കുകതന്നെ ചെയ്തു.



ബാല്യവും പ്രിയപ്പെട്ട തിയോവും

1853 മാര്‍ച്ച്‌ 30ന് ഹോളണ്ടിലെ ഒരു കുഗ്രാമമായ ഗ്രൂ-സുന്‍ണ്ടെയിലായിരുന്നു വാന്ഗോഖിന്‍റെ ജനനം. തന്‍റെ ബാല്യകാലത്ത്‌ ആരുമില്ലാതെ വിജനമായിക്കിടക്കുന്ന ചോളവയലുകളിലൂടെ വിന്‍സെന്‍റ് ഏകാന്തനായി നടക്കുമായിരുന്നു. വല്ലപ്പോഴും മാത്രം തന്‍റെ ഇളയ സഹോദരന്‍ തിയോവിന്‍റെ കൂടെയോ സഹോദരിമാരുടെ കൂടെയോ കളിയിലേര്‍പെട്ടു. വാന്ഗോഖിന്‍റെ സ്കൂള്‍ ജീവിതത്തെക്കുറിച്ച് വ്യക്തമായ അറിവുകളില്ല. അമ്മയുടെ പ്രചോദനത്താല്‍ കൌമാരത്തിന്‍റെ ആദ്യ  ദശയില്‍തന്നെ അവന്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിരുന്നു. സഹോദരന്‍ തിയോയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം ജീവിതാവസാനം വരെ നിലനിന്നു. വാന്ഗോഖ് തിയോവിനയച്ച കത്തുകള്‍ അതിന്‍റെ സാക്ഷ്യപത്രങ്ങളത്രെ. ഒരു കലാകാരന്‍റെ ആന്തരികചരിത്രം എന്നതിലുപരി അഗാധമായ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംവാദങ്ങളായിരുന്നു ആ കത്തുകള്‍. “നിനക്കെഴുതുക എന്‍റെയൊരാവശ്യമായിരുന്നു. നിന്നെക്കുറിച്ചു ഞാന്‍ സദാ ചിന്തിക്കുന്നു” വാന്ഗോഖ് ഇപ്രകാരം തിയോക്കെഴുതുമ്പോള്‍ വേര്‍പെടുത്താന്‍ കഴിയാത്തത്ര അഗാധവും അളവുറ്റതുമായ സ്നേഹബന്ധത്തിന്‍റെ സാന്നിധ്യം അനുഭവിക്കുകയായിരുന്നിരിക്കാം... പത്തൊന്‍പതു വയസ്സുള്ളപ്പോള്‍ തുടങ്ങി വെച്ച ഈ സ്നേഹസംവാദങ്ങള്‍ വാന്ഗോഖ് ആത്മഹത്യ ചെയ്യുമ്പോള്‍ ധരിച്ചിരുന്ന ഉടയാടയില്‍ സൂക്ഷിച്ചുവെച്ച അറുനൂറ്റിഅമ്പത്തിരണ്ടാമത്തെ എഴുത്തില്‍ അവസാനിക്കുന്നു. വാന്ഗോഖ് ജീവചരിത്രകാരനായ ഇര്‍വിങ്ങ് സ്റ്റോണ്‍ ഈ എഴുത്തുകളുടെ പിന്‍ബലത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ ‘ജീവിതാസക്തി’(lust for Life)**യില്‍ അനാവരണം ചെയ്യുന്നത്.

                    തിയോ വാന്‍ഗോഖ്

സുവിശേഷത്തിന്‍റെ ഖനികളില്‍

“തിയോ നിന്‍റെ സഹോദരന്‍ ഇന്നലെ ആദ്യമായി ദേവാലയത്തില്‍ പ്രസംഗിച്ചു, അവിടെ എഴുതി വെച്ചിരിക്കുന്നതെന്താണെന്നോ...ഈ അള്‍ത്താരയില്‍ ഞാന്‍ നിങ്ങള്‍ക്കു ശാന്തി നല്‍കുന്നു” വര്‍ണങ്ങളാല്‍ സ്നാനം ചെയ്യപ്പെടുന്നതിന് മുന്‍പേ വാന്ഗോഖ് ഒരു മതപ്രചാരകനും സുവിശേഷകനുമാകാന്‍ ശ്രമിച്ചിരുന്നു. രോഗികള്‍ക്ക് ബൈബിള്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ബെല്‍ജിയത്തിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ ഒരു പാതിരിയായിരുന്നപ്പോഴും കേവലം മതപ്രചാരണത്തിനുമപ്പുറം മനുഷ്യ സ്നേഹത്തിലും കരുണയിലുമാണ് വാന്ഗോഖ് നിലകൊണ്ടത്. ചിത്രങ്ങളിലും വാന്ഗോഖ് ഈ സമുദായസേവനമോഹം വെച്ചുപുലര്‍ത്തുന്നതായി കേസരി എ ബാലകൃഷ്ണപിള്ള നിരീക്ഷിക്കുന്നുണ്ട് “അദ്ദേഹം ചിത്രമെഴുതുകയല്ല ചായം കൊണ്ട് പ്രസംഗിക്കുകയാണ്. ഒരു വാഗ്മിയായ പ്രാസംഗികന്‍റെ ശക്തിയേറിയ അഭ്യര്‍ത്ഥനകള്‍ക്കു തുല്യം അദ്ദേഹം തന്‍റെ കൃതികളെ കനത്ത ചായക്കഷ്ണങ്ങള്‍കൊണ്ട് നിറച്ചു. ഈ ചിത്രപരമായ വാഗ്മിത്വം അദ്ദേഹത്തിന്‍റെ പ്രത്യേകവും അദൃഷ്ട്പൂര്‍വവുമായ ചിത്രകലാമാര്‍ഗത്തിനു കാരണമായി ഭവിക്കുകയും ചെയ്തു.” 1885-ല്‍ വരച്ച ഉരുളക്കിഴങ്ങ് തിന്നുന്നവര്‍(Potato eaters) എന്ന ചിത്രത്തില്‍ ഡച്ച്‌ കര്‍ഷക ജീവിതത്തിന്‍റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍ നാം ഒരു വിളക്കിന്‍റെ അരണ്ട വെളിച്ചത്തിലൂടെ കാണുന്നു. ഇത് വാന്ഗോഖിന്‍റെ ഇരുണ്ട മാസ്റ്റര്‍പീസത്രേ(Dark Master Piece) എന്നാല്‍ പാരീസിലെത്തിയതോടെ ഇംപ്രഷനിസ്റ്റുകളാല്‍ പ്രചോദിതനായി മുന്‍കാല രചനാരീതികള്‍ ഏറെക്കുറെ ഉപേക്ഷിച്ചു.

                                                                   Potato Eaters

കാമുകിമാരും സൂര്യകാന്തിപ്പൂക്കളും

തന്‍റെ ജീവിതവും സ്നേഹവും ഒരു സ്ത്രീയോടൊത്ത് പങ്കുവെക്കുവാന്‍ അഗാധമായ ആഗ്രഹം വാന്ഗോഖിനുണ്ടായിരുന്നു. എന്നാല്‍ ഉന്മാദത്തിന്‍റെയും പ്രയത്നത്തിന്‍റെയും നിഴലുകള്‍വീണ അദ്ദേഹത്തിന്‍റെ  പ്രണയനൈരാശ്യജീവിതം ഏകാകിയും അവിവാഹിതനുമായി അവസാനിക്കുകയായിരുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ ഇംഗ്ലണ്ടില്‍വെച്ച് തന്‍റെ വീട്ടുടമയുടെ മകളായ ഊര്സുലയോടും പിന്നീട് ഇരുപത്തെട്ടുവയസ്സുള്ളപ്പോള്‍ വിധവയായ കാത്തയോടും നടത്തിയ പ്രണയാഭ്യര്‍ത്ഥനകള്‍ ഒരു പോലെ നിരസിക്കപ്പെടുകയാണുണ്ടായത്. ഊര്സുലയോടുള്ള അനുരാഗം വാന്ഗോഖിന്‍റെ തൊഴിലിനെ വരെ അപകടത്തിലാക്കി. 1882-ല്‍ സിയെന്‍ എന്ന തെരുവ്പെണ്ണില്‍ അനുരക്തനായി അവളോടൊപ്പം കഴിഞ്ഞുകൂടി. ചിത്രങ്ങളിലും മനസിലും അവളുടെ രൂപങ്ങള്‍ വരച്ചു, Sorrow എന്ന ചിത്രത്തില്‍ സിയെന്‍ ആണ് മോഡല്‍. ഇക്കാലത്ത് വാന്ഗോഖ് തിയോക്കെഴുതി “ഹേ...മാന്യരേ, നിങ്ങളുടെ മുന്നില്‍ ഞാനത് തുറന്നുവെക്കുന്നു, മാന്യരും പരിഷ്ക്കാരികളുമായ നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാം വ്യാപരവസ്തുക്കളാണ്. എന്താ..നിങ്ങളുടെ മാന്യതയുടെയും വ്യാപാരത്തിന്‍റെയും അടയാളങ്ങള്‍, ഒരു കുട്ടിയുള്ള വിധവയെ കൈവെടിയുക, അല്ലെങ്കില്‍ നടുത്തെരുവില്‍ വലിച്ചെറിയപ്പെട്ട മറ്റൊരു സ്ത്രീക്കെതിരെ കൈമലര്‍ത്തിക്കാട്ടുക, ഇതാണോ നിങ്ങളുടെ ധാര്‍മികമൂല്യം” വൈകാതെ സിയെനും വാന്ഗോഖിനെ കൈവെടിഞ്ഞു. അനുരാഗത്തിന്‍റെ അള്‍ത്താരയിലും അദ്ദേഹത്തിന് ശാന്തി ലഭിക്കുകയുണ്ടായില്ല.

                                                                        Sun Flowers

നട്ടുച്ചക്കൊരു ചിത്രകാരന്‍

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ പാശ്ചാത്യ ചിത്രകലാലോകത്ത് പുതിയ ഉണര്‍വുകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തോടെ റിയലിസ്റ്റിക് സാങ്കേതികരീതി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. കേസരി എഴുതിയതുപോലെ –“ഫോട്ടോഗ്രാഫിക്ക്ദൃഷ്ടി എല്ലാവരിലും ഒന്നുപോലെ ഇരിക്കുമല്ലോ, വ്യക്തിപരമായ ദൃഷ്ടി ഇതോടുകൂടി ഇല്ലാതാകുകയും ചെയ്തു. കല വ്യക്തിപരമായ ദൃഷ്ടിയുടെ ഫലമാണുതാനും” 1874-ല്‍ പാരീസിലെ ചിത്രകാരന്മാര്‍ ആദ്യമായി ഇംപ്രഷനിസ്റ്റ് ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തുകയുണ്ടായി. ക്ലോഡ് മോണെ, എഡ്വര്‍ഡ്‌ മോണെ, റിനോയര്‍, പിസാറോ എന്നിവരായിരുന്നു ഇംപ്രഷനിസ്റ്റു രീതിയുടെ പ്രമുഖ പ്രയോക്താക്കള്‍. വസ്തുക്കളുടെ സദൃശ്യാത്മക രൂപത്തിനു പകരമായി വെളിച്ചത്തിന്‍റെയും നിഴലുകളുടെയും നിറങ്ങള്‍ ചിത്രീകരിക്കുകയാണ് പൊതുവേ ഇംപ്രഷനിസ്റ്റ് രീതി.

വസ്തുക്കളുടെ സദൃശ്യാത്മകതക്കപ്പുറം പോകുവാന്‍ കഴിയുമ്പോള്‍ പുതിയ വര്‍ണങ്ങളുടെ ലോകം ക്യാന്‍വാസില്‍ നിറയുന്നു. പാരീസിലെ ഈ മധ്യാഹ്നവെയിലിലേക്കാണ് 1886-ല്‍ വാന്ഗോഖ് കടന്നുവരുന്നത്ഇംപ്രഷനിസ്റ്റ് ചിത്രകാരനായ പിസാറോയുമായി ചങ്ങാത്തത്തിലായതോടെ നവീനരീതികളും വര്‍ണ്ണ സങ്കല്‍പ്പങ്ങളും വാന്ഗോഖ് തന്‍റെ ചിത്രകലാ ചിന്തകളിലേക്ക്‌ ലയിപ്പിച്ചുചേര്‍ത്തു. 1888-ല്‍ വാന്ഗോഖ് വരച്ച The painter on his way to work എന്ന ചിത്രത്തില്‍ മധ്യാഹ്നവെയിലില്‍ തന്‍റെ പെയിന്‍റകളും ക്യാന്‍വാസും കൈകളിലേന്തി പരന്നുകിടക്കുന്ന പ്രകൃതിദൃശ്യത്തിലൂടെ ഒരു ചിത്രകാരന്‍ നടന്നു പോകുന്നത് കാണാം. ഒരു പക്ഷെ വാന്ഗോഖ് തന്നെയാകാം ഈ ചിത്രകാരന്‍. പഴയരീതികള്‍ വിട്ടെറിഞ്ഞ്‌ പ്രകൃതിയുടെ നിഗൂഢതയിലേക്കും സൂക്ഷ്മതയിലേക്കും നടന്നടുക്കുകയായിരിക്കാം. വാന്ഗോഖ് ചിത്രങ്ങളുടെ സവിശേഷതകളായ മഞ്ഞ വര്‍ണവും ബ്രഷ്സ്ട്രോക്കുകളും ഈ ചിത്രത്തില്‍ തെളിഞ്ഞുകാണാം, ‘അപാരത ഈ ചിത്രത്തെ കൂടുതല്‍ സ്മരണീയമാക്കുന്നു’. ലോകം കണ്ട ഏറ്റവും മഹാനായ പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ് ചിത്രകാരന്‍ വിന്‍സെന്‍റ് വാന്ഗോഖ് ഉദിച്ചുയരുകയാണ്.

                   The painter on his way to work


ആര്‍ലിലെ ശയനമുറി

പാരീസിലെ കൂട്ടുകാരും അനുഭവങ്ങളും വാന്ഗോഖിനെ സൂര്യകാന്തിപ്പൂക്കളും സൈപ്രസ് മരങ്ങളും നിറഞ്ഞ ഭൂമികയിലേക്കെത്തിച്ചു. പോള്‍ ഗോഗിനും പോള്‍ സെസാനുമായുള്ള സായാഹ്ന സംവാദങ്ങള്‍ ‘നക്ഷത്രഭരിതമായ രാത്രി’കളിലേക്ക് നീണ്ടു പോയി. ഇംപ്രഷനിസം അതിന്‍റെ പുതിയ വഴികളിലേക്ക്‌ വികസിക്കുകയായിരുന്നു. ഗോഗിന്‍ വാന്ഗോഖിന്‍റെ അടുത്ത സുഹൃത്തും പരസ്പരം സ്വാധീനിക്കുകയും കലഹിക്കുകയും ചെയ്തിരുന്നവരുമായിരുന്നു. ജാപ്പനീസ് ചിത്രകലയുടെ സ്വാധീനം രണ്ടു പേരിലും പൊതുവേ കാണാവുന്നതാണ്. വ്യക്തമായ ഔട്ട്‌ലൈനുകളും അലങ്കാര സ്വഭാവമുള്ള ചിത്രീകരണ രീതിയും, ലാളിത്യവും ജാപ്പനീസ് ചിത്രങ്ങളില്‍ കാണാം. ഗോഗിന്‍ വാന്ഗോഖിനു നല്‍കുവാനായി വരച്ച സെല്‍ഫ് പോര്‍ട്ട്രിയേറ്റില്‍ ജാപ്പനീസ് രീതിയുടെ സ്വാധീനം വളരെ പ്രകടമാണ്. വാന്ഗോഖിന്‍റെ  സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ജാപ്പനീസ് ചിത്രകാരനായ ഉത്ഗാവാ ഹിരോഷിഗെയുടെ (1979-1858)  Oshi bridge in  the rain എന്ന ചിത്രത്തിന്‍റെ പകര്‍പ്പ് ജാപ്പനീസ് ചിത്രകലയോടു ണ്ടായിരുന്ന അഭിവാഞ്ജയെ വെളിപ്പെടുത്തുന്നുണ്ട്. 1888-ല്‍ പാരീസില്‍ നിന്ന്‍ ആര്‍ലിലേക്കെത്തിയ വാന്ഗോഖിനൊപ്പം പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. ആര്‍ലിലെ തന്‍റെ ഭവനം ചിത്രകാരന്‍മാരുടെ ഒരു താവളമാകണമെന്ന്‍ അദ്ദേഹം ആഗ്രഹിച്ചു. ഗോഗിന്‍റെയും മറ്റു സുഹൃത്തുക്കളുടെയും വരവിനായി കാത്തിരുന്നു. പ്രത്യാശകളുടെ ഈ കാലത്താണ്‌ പ്രശസ്ത ചിത്രമായ സൂര്യകാന്തിപ്പൂക്കള്‍ക്ക് നിറം കൊടുത്തത്. ഇക്കാലത്ത് തന്നെ വരച്ച ആര്‍ലിലെ ശയനമുറി എന്ന ചിത്രത്തിലും ആനന്ദകരമായ പ്രതീക്ഷകളുടെ തുടിപ്പുകള്‍ കാണാം. വരാന്‍പോകുന്ന ആര്‍ക്കൊക്കെയോ വേണ്ടി ഒരുക്കിയിട്ടതായി തോന്നും ഈ ശയന മുറിചിത്രത്തിലെ ക്രമീകരണങ്ങള്‍.

Bedroom at Arles
  
വാന്ഗോഖിന്‍റെ ഒഴിഞ്ഞ കസേര

ആര്‍ലിലെ ദിനങ്ങള്‍ വാന്ഗോഖ് പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല, അന്ത:സംഘര്‍ഷങ്ങളും മായ വിഭ്രമങ്ങളും അദ്ദേഹത്തിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ഗോഗിന്‍ ആര്‍ലിലേക്ക് വന്നെങ്കിലും രൂക്ഷമായ അഭിപ്രായഭിന്നതകളാല്‍ അവര്‍ എല്ലായ്പ്പോഴും പരസ്പരം കലഹിച്ചുകൊണ്ടിരുന്നു. നിഗൂഢമായ ഏതോ ഒരു നിമിഷത്തില്‍ സ്വയംബോധം നഷ്ടപ്പെട്ട വാന്ഗോഖ് ക്ഷൌരക്കത്തിയുമായി ഗോഗിനു നേരെ ആഞ്ഞടുത്തു... ഏറെ താമസിയാതെ ഗോഗിന്‍ പാരീസിലേക്കു തന്നെ തിരിച്ചുപോയി. പിന്നെ അനിയന്ത്രിതമായ വികാരമൂര്‍ച്ചയില്‍ തന്‍റെ ചെവി ഏതോ രാത്രിസത്രത്തിലെ വേശ്യക്ക് എറിഞ്ഞു കൊടുത്തു. ആത്മസുഹൃത്തിനെ ആക്രമിക്കാന്‍ മുതിര്‍ന്നതിന്‍റെ സ്വയംപീഡനാത്മകമായ പ്രായശ്ചിത്തമാണോ ഈ ചെവിബലി എന്നു നമുക്കറിയില്ല. Vincent Chair എന്ന ചിത്രം വാന്ഗോഖിന്‍റെ ഈ ഏകാങ്ക ജീവിതത്തെയും ഒറ്റപ്പെടലിനെയും പ്രതിനിധീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഏകാന്ത സിംഹാസനം തന്നെയാണ് ഈ കസേര. ഈയൊരു മാനസിക അവസ്ഥയില്‍നിന്നും വാന്ഗോഖിന് പിന്നീടൊരിക്കലും പൂര്‍ണ്ണമായ മോചനമുണ്ടായില്ല. മനസിന്‍റെ സമനില മുഴുവന്‍ നഷ്ട്ടപ്പെട്ട് സെയിന്റ് റെമിയിലെ ഇരുളാണ്ട ചിത്തരോഗാശുപത്രിയില്‍ വാന്ഗോഖ് അടയ്ക്കപ്പെട്ടു. ഉന്മാദത്തിന്‍റെ വര്‍ണ്ണവ്യവസ്ഥകള്‍ ക്യാന്‍വാസിലെന്നപോലെ ജീവിതത്തിലും ആളിയാളി കത്തുകയായിരുന്നു. ഡോക്ടര്‍ ഗാഷെയുടെ പരിചരണം വാന്ഗോഖിന് തെല്ലോരാശ്വാസമേകിയെങ്കിലും, വിഭ്രാന്തിയുടെയും മരണത്തിന്‍റെയും കൊടുംകാറ്റുവേഗങ്ങള്‍ അടുത്തടുത്ത് വരികയായിരുന്നു. 1890 ജൂണ്‍ 27 ചോളവയലുകള്‍ക്ക് മുകളില്‍ സൂര്യന്‍ കത്തിയെരിയുമ്പോള്‍ വയല്‍ പാറാവുകാരന്‍റെ കയ്യില്‍നിന്നും കാക്കകളെ ആട്ടിപ്പായിപ്പിക്കാന്‍ എന്നു പറഞ്ഞ് കൈതോക്കു മേടിച്ച് തന്‍റെ നെഞ്ചിലേക്കമര്‍ത്തി താന്‍ ഏറെ സ്നേഹിച്ച, ജീവിക്കാന്‍ ആഗ്രഹിച്ച വര്‍ണങ്ങളുടെ ലോകത്തോട് വാന്ഗോഖ് യാത്ര പറഞ്ഞു. ആര്‍ലിലെ ആ ഒഴിഞ്ഞ കസേര വിന്‍സെന്‍റ് വാന്ഗോഖ് ഇന്നും നിനക്കു വേണ്ടി മാത്രം ഒഴിഞ്ഞു കിടക്കുന്നു.

Vincent’s Chair


*     ഹെമ്മിംഗ് വേ
**  ഇര്‍വിങ്ങ് സ്റ്റോണിന്‍റെ നോവല്‍ lust for life


Saturday, July 26, 2014

ഷെര്‍ലക്ക്‌ ഹോംസ് & അപ്പാര്‍ട്ട്മെന്‍റ്സ്

മണി കാലത്ത് ഏഴ്, ഷെര്‍ലക്ക്‌ ഹോംസ് ആന്‍ഡ്‌
അപ്പാര്‍ട്ട്മെന്‍റ്സിന്‍റെ എം.ഡി. ആമയം അബ്ദുട്ടി
ചെഗുവേര നഗറിലെ വീട്ടില്‍ മരിച്ചു കിടക്കുന്നു

എട്ടേ പത്ത് ,ചെങ്ങന്നൂരുനിന്നും അഹമ്മദാബാദിലേക്കുള്ള
ഗുരുജി എക്സ്പ്രസ്സിലിരുന്ന്‍ പത്തൊമ്പതുകാരിയൊരു 
എസ്എംഎസ് ചെയ്യുന്നു, യെസ് ബോസ്സ്, ഡണ്‍.

വിവരമറിഞെത്തിയ പ്രൈവറ്റ് കുറ്റാന്വേഷകന്‍
ജംബനും സഹായി തുംബനും മരിച്ച കിടപ്പുമുറിയാകെ
പരിശോധിക്കുന്നു.
  1.  പകുതി കുടിച്ചുവെച്ച വെള്ളം
  2. അഞ്ചു ഓറഞ്ചു കുരുക്കള്‍
  3. കിടക്കമേല്‍ തുറന്നു വെച്ച പുസ്തകം ‘പോത്ത് വ്യാപാരത്തിലെദാര്‍ശനിക സമസ്യകള്‍-ഗ്രന്ഥകര്‍ത്താ: കടാംബുള്ളി ബദറു
  4. പരേതന്‍റെ മുഖത്ത് ഏഴ് ഉറുമ്പുകള്‍
  5.  മുറിയാകെ കടുകെണ്ണയുടെ രൂക്ഷഗന്ധം
  6. ഇളംനീലയില്‍ മഞ്ഞ പൂക്കളുള്ള കിടക്കവിരിയില്‍ മൂന്ന് നീളന്‍ ചെമ്പന്‍ മുടികള്‍
  7.  സെല്‍ ഫോണില്‍ ഒരേഒരു എസ്എംഎസ്, തിയ്യതി:8/15/2014, അതിലെ ടെക്സ്റ്റ്‌ ഇങ്ങനെ ‘ഗജുരാഹോ, നിന്നെ ഞാന്‍ തുണിയെടുപ്പിക്കും’,അയച്ചത് നൈജീരിയയില്‍ നിന്ന്‍, അയച്ചവന്‍റെ പേര്‍: മില്ലുമി.


ജംബന്‍ ആഴത്തില്‍ചിന്തിച്ച് തുംബനുമായി
രഹസ്യഭാഷണം നടത്തുന്നു. നിലവിലുള്ള വസ്തുതകള്‍വെച്ച് തെളിവുകളിലൂടെ കുറ്റവാളിയാരെന്ന നിഗമാനത്തിലെത്തി  
ഒരു കാജബീഡി ആഞ്ഞുവലിച്ച് പുകയൂതി.

നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോത്ത്
വ്യാപാരികളുടെ രഹസ്യ ഗ്രൂപ്പായ ബോക്കോ
ബഫല്ലോ ആണ് ആമയം അബ്ദുട്ടിയെ അതി
വിദഗ്ധമായി വധിച്ചത്. കില്ലര്‍ ആന്‍റ്സ് എന്ന
പേരില്‍ അറിയപ്പെടുന്ന (സിഐഎ ഫിദല്‍ കാസ്ട്രോ
വധശ്രമങ്ങളില്‍ ഇതിനെ ഉപയോഗിച്ചിട്ടുണ്ട്)
ആമസോണ്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന
ഒരിനം ഉറുമ്പുകളെ ഉപയോഗിച്ചായിരുന്നു.
ഇറ്റലിക്കാരിയായ ആന്റോണിയോ ഇസബെല്‍
അവളതു ചെയ്യാന്‍ നിയോഗിക്കപ്പെട്ടൂ

ജംബന്‍ സൈബര്‍സെല്ലു വഴി
ആവളെ ട്രാക്ക്ചെയ്യുന്നു,അഹമ്മദാബാദിലേക്കുള്ള
ഗുരുജി എക്സ്പ്രസ്സ് ഗോവയിലേക്ക് അടുത്ത
ഇരുപതു മിനിറ്റില്‍ എത്തും

അവളെ അറസ്റ്റു ചെയ്യാന്‍ പതിനാറാം
നംബര്‍ ബോഗിയിലേക്ക് കുതിച്ച ഗോവന്‍
പോലീസ് ഞെട്ടിപ്പോയി, ആന്റോണിയോ ഇസബെല്‍
അതാ മരിച്ചു കിടക്കുന്നു
അവളുടെ മുഖത്തും ഏഴ് ഉറുമ്പുകള്‍!

ഇതേ സമയം ജംബന്‍റെ മൊബൈല്‍ ഫോണില്‍
ഒരു കാള്‍ വന്നു, മില്ലുമി,നൈജീരിയ.-(തുടരും) 

Tuesday, July 22, 2014

പക്ഷിനിരീക്ഷകന്‍ ദെറീദ

പാഠം
ദെറിദയും ഞാനും മുഖത്തോടുമുഖം 
വാടകവീടുകളില്‍ താമസിച്ചുപോന്നു
അയാള്ക്ക് വട്ടാണ്
നരച്ച മുടിയും മുഷിഞ്ഞ ട്രൌസറും
ഒരു കാട്ടുമൈനക്കുപോലും ഇഷ്ടമല്ലയാളെ
എനിക്കാണെങ്കില്‍ പണ്ടേ
പക്ഷിമൃഗാദികളെ കണ്ടുകൂടാ
എന്‍റെ വലിയമ്മച്ചിയെ മുടന്തനായ
ഒരു കീരി തിന്നുതീര്ത്തതല്ലേ
എന്‍റെ തൊടിയില്‍ മരങ്ങള് കുറവ്
അയാക്കാടെ തൊടീലാണേല്‍ നിറയെ
എന്നിട്ടും പലതരം പക്ഷികള്‍
കൂട്ടത്തോടെ എന്‍റെ ചുറ്റും
വീടിനുമുകളില്‍ നശിച്ച ചിറകടിയൊച്ചകള്‍
എനിക്ക് മനുഷ്യശരീരത്തില്‍ ആണ്
താല്പര്യം പോര്ണോഗ്രാഫി
കണ്ടോണ്ടിരിക്കും
ശരീരത്തിന്‍റെ രഹസ്യങ്ങളില്‍
ആനന്ദത്തിന്‍റെ രാത്രിനഗരങ്ങളുണ്ട്
ഹേ...കുരുത്തംകെട്ട പക്ഷികളേ
ദെറിദയുടെ തൊടിയില്‍ പോകൂ
ഞാനീ വിശുദ്ധ ശരീരങ്ങളുടെ പാഠം
ഒന്നു കണ്ടു പഠിക്കട്ടെ
അതാ ഒരുത്തി തുണിഉരിയുന്നു...
അപനിര്‍മ്മാണം
ഒരുനാള്‍ ദെറിദ വീട്ടില്‍വന്നു
നമുക്ക് വീടുകള്‍ പരസ്പ്പരം
മാറാം എന്നായി
വീടുകള്‍ക്ക് അതായിത്തന്നെ
ഒരര്ത്ഥവുമില്ല എന്നൊക്കെപ്പറഞ്ഞു
ഞാന്‍ സമ്മതിച്ചു
നാറിയ പക്ഷിലോകമേവിട
ഞാന്‍ ദെറിദയുടെ വീട്ടില്‍
താമസം തുടങ്ങിയപ്പോള്‍
സകല പക്ഷികളും എന്‍റെ കൂടെ
പുതിയ വീട്ടിലേക്ക്‌ പോന്നു
ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നുണ്ട്
പക്ഷികളുടെ വീട്ടിലെ
താമസക്കാരന്‍ ആണോ ഞാന്‍
എനിക്ക് പക്ഷിമണമോ
തുവലുകളും പക്ഷിപ്പേനുകളും
പൊതിയുന്നെന്നെ
അതാ ഒരു പരുന്തിറങ്ങുന്നു...
അയളിപ്പോഴും പക്ഷികളൊഴിഞ
ആകാശഭൂമികളെ
യു.എസ്‌.എസ്‌.ആര്‍ ബൈനോക്കുലറിലൂടെ
അപനിര്‍മ്മിച്ചുകൊണ്ടെയിരിക്കുന്നു
ഞാന്‍ പറഞ്ഞില്ലേ
അയാള്ക്ക് വട്ടാണ്.

Sunday, July 20, 2014

മുളകുപാടങ്ങളിലെ വേനല്‍

കൊടുംവെയില്‍കാലം
ആകാശം പരസ്പരം
പിരിഞ്ഞുപോയ
ശൂന്യതയില്‍
നക്ഷത്രമല്സ്യങ്ങളില്‍നിന്നും
ഗര്‍ഭംധരിച്ചുഞാന്‍
തിളപ്പിച്ചാറിയ
ക്ഷീരപധങ്ങളെ
പ്രസവിച്ചുകൂട്ടും
അന്നുനിന്‍റെ
വിമാനയാത്രക്ക്
പ്രസവവാര്‍ഡിലെ
ഒട്ടകരോമങ്ങളുടെ
മണമാകും

ചുട്ടുപഴുത്തയെന്‍
അടിപ്പാവടക്കുള്ളില്‍
മുളകുപാടങ്ങള്‍
കത്തിയെരിഞ്ഞ്‌
എരിവുള്ളപുകയുയരുമ്പോള്‍
യോനീമുഖത്ത്
സുഗന്ധദ്രവ്യങ്ങല്‍തേടി
പത്തേമാരികള്‍
നങ്കൂരമിടുന്നത്
നീ അറിയുന്നുണ്ടോ  
സ്വയംഭോഗികളായ
നാട്ടുരാജക്കന്മാരില്‍നിന്നും
സമുദ്രസഞ്ചാരികളെന്‍റെയുടലിനെ
മെല്ലെമെല്ലെ
സ്വതന്ത്രമാക്കിയെടുക്കട്ടെ
നീ മിണ്ടാതിരി

വെക്കേഷന് നീ
വരുന്നതിന്‍റെ തലേനാള്‍
ഇടവഴിയിലെ
ഇരമ്പത്തില്‍നിന്നും
ഒരു പോലീസുകാരന്‍
പടികടന്നുവന്നു
ചോദിക്കും എന്നോട്
“ഭര്ത്താവ് വന്നോ?”
“ഇല്ല” എന്ന മറുപടിയില്‍
തിരിച്ചുപോകുന്ന
പോലീസ് ജീപ്പ്
ഉദ്ധരിച്ച ലിങ്കം
തന്നെയാണെന്ന്
സ്വയം ഉറപ്പുവരുത്തി
രണ്ടു പ്രാവശ്യം

ഹോണ്‍ അടിക്കും.

ഇസ്മായീലിന്‍റെ ആടുകള്‍

കമ്പിവേലികലുള്ള
എന്‍റെ തൊടിയിലേക്ക്‌
ഇസ്മായീലിന്‍റെ രണ്ട്
ആടുകള്‍
പുല്ലുതേടിവന്നു
അവയെ ഞാന്‍
മുരിക്കിന്‍ മരത്തില്‍
കെട്ടിയിട്ടു
അവയെത്തേടി
ആദ്യമെത്തിയ
ഇസ്മായീലിന്‍റെ
പെങ്ങള്‍ ആയിഷയെ
നാരകമരത്തിലും
പിന്നീടെത്തിയ അവനെ
ഈന്തപ്പനമരത്തിലും
കെട്ടിയിട്ടു
അവന്‍റെ
വാപ്പയും ഉമ്മയും
അവര്‍ക്കുവേണ്ടി
ഞാന്‍ കുഴിച്ച
കുഴിയില്‍ത്തന്നെ വീണു

ഉടനെ
ജര്‍മനിയില്‍ താമസിച്ചിരുന്ന
റെബേക്ക അമ്മയിക്ക്
ഞാന്‍ ഫോണ്‍ചെയ്തു
അമ്മായി കുടുംബത്തോടെ
വന്ന് ഇസ്മായീലിന്‍റെ
വീട്ടില്‍ താമസംതുടങ്ങി
അവരുടെ ഒലീവുമരങ്ങളെ
കടയോടെ പിഴുത്
അവരുടെതന്നെ
വെളുത്ത ഒരിനം
മാടപ്രാവുകളെ
ചുട്ടുകൊന്ന്‍
അമ്മായി
അവസാനമില്ലാത്ത
അത്താഴമേശയില്‍
വിരുന്നോരുക്കിയിട്ടുണ്ട്
ഞാനതില്‍ പങ്കെടുത്തിട്ടുവരാം

അതെ നിന്‍റെ മുറിവുകളില്‍
നിന്നുതന്നെയാണ്
രക്തഗന്ധമുള്ള
എന്‍റെ രാജ്യത്തിന്‍റെ
ഭൂപടം പരന്നുപടര്‍ന്നു
വികസിച്ചുകൊണ്ടിരിക്കുന്നത്