Wednesday, July 22, 2015

ശ്രീബുദ്ധനുള്ള മെഴുകുതിരികള്‍

ബുദ്ധ പ്രതിമക്ക്
മുന്നില്‍ നീയൊരു
മെഴുകുതിരി
കത്തിച്ചു വെക്കുന്നു.
കുഷ്ഠരോഗികളുടെ
കൈകൊണ്ടു നിര്‍മിച്ച
വെളിച്ചത്തില്‍നിന്നും
വെങ്കല പ്രതിമ
ദൈവത്തെപ്പോലെ
തിളങ്ങിത്തുടങ്ങുമ്പോള്‍
രണ്ടുകാലുകള്‍ക്കും വേണ്ടത്ര
ബലമില്ലാത്ത നീ
ഒരു വിധം
നിരങ്ങിയിഴഞ്ഞുവന്ന്
വേട്ടക്കു കാട്ടില്‍
പോകുന്നയെന്‍റെ
ജീപ്പില്‍ കയറിയിരിക്കുന്നു..
“എന്നാ മല കയറുകയല്ലേ?”
എന്നുള്ള നിന്‍റെ 
ചോദ്യത്തില്‍നിന്നും
ഒരുപാടൊരുപാട് മുയലും
മയിലും മാനും ഓടിയൊളിക്കുന്നു.
നമ്മെയൊരു കാടു
വരിഞ്ഞുമുറുകും വരെ..
നാം വളഞ്ഞുപുളഞ്ഞ്
മുകളിലോട്ടൊഴുകിക്കൊണ്ടേയിരിക്കും.
നേരമേറെക്കഴിയുമ്പോള്‍
വേണ്ടുവോളം നീളവും
വീതിയുമുള്ള ഒരു രാത്രിയെ
രണ്ടുപേരും ചേര്‍ന്ന്
നിവര്‍ത്തിയിട്ട്
അവയില്‍ പറ്റിപ്പിടിച്ച
മുഴുവന്‍ നക്ഷത്രങ്ങളെയും
കുടഞ്ഞു കളഞ്ഞ്
അതിഗംഭീരമായ ഇരുട്ടിന്‍
സ്വകാര്യതയെ നാം
തരപ്പെടുത്തിയെടുക്കും. .
പിന്നെ തലയിണക്കുള്ളില്‍
കരുതിവെച്ച
കുറേ വിഷസര്‍പ്പങ്ങളെ
കാവലിനെന്നപോലെയിരുളില്‍  
തുറന്നുവിട്ട് ഉങ്ങുകയായി..
അന്നേരം എന്‍റെയും നിന്‍റെയും
സ്വപ്നങ്ങള്‍ക്ക് കുറുകെ
വലിച്ചു കെട്ടിയ ഒരയയില്‍
ബുദ്ധന്‍റെ മുഖമുള്ള
കുറേ കുഞ്ഞുങ്ങളെ
ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍
പോലെയാരോ ഞാത്തിയിടുന്നു
അവയില്‍ നിന്നിറ്റിറ്റിവീഴുന്ന
മെഴുകു തുള്ളികളില്‍
ഞെട്ടിയുണര്‍ന്നു നാം
കിടന്നുറങ്ങാന്‍ നിവര്‍ത്തിയിട്ട
രാത്രിയെപ്പോലുമൊന്നു
മടക്കിവെക്കാതെ
വെടിയിറച്ചിയും
അടിവാരത്തിലെ
ബുദ്ധനു മുന്നില്‍
കത്തിച്ചുവെക്കാനുള്ള
മെഴുകുതിരിയും കരുതി .

ഭയത്തിന്‍റെ മലയിറങ്ങും