Tuesday, February 17, 2015

ശ്മശാനത്തിന് പിറകിലൊരു സ്ക്കൂളുണ്ടായിരുന്നു

ശ്മശാനത്തിന് പിറകിലൊരു  
സ്ക്കൂളുണ്ടായിരുന്നു
ആലാപാലം  കടന്നങ്ങോട്ടൊരു
വഴിയുണ്ടായിരുന്നു
പഞ്ഞിത്തലയൻ കൊല്ലത്തുകാരൻ  ഹെഡ് മാഷേ
ആരവങ്ങളുടെ  ക്ലാസ്  മുറികളെ
വരാന്തയിലെ നീണ്ട
ഒരൊറ്റ ഉലാത്തൽ  കൊണ്ട് 
നിശബ്ധമാക്കുമായിരുന്നല്ലൊ 
ശ്മശാനത്തിന് പിറകിലവിടെയൊരു  
സ്ക്കൂളുണ്ടായിരുന്നു

ഹിന്ദി അക്ഷരങ്ങളെ  
ഒരയയിൽ എന്നപോലെ 
ബോർഡിൽ തൂക്കിയിട്ട്
അത്തം ക ദസ് ദിൻ മെ ഓണം ആത്താഹേ 
എന്നു മുഴുമിപ്പിക്കും മുമ്പേ
ഉറക്കം തൂങ്ങിയാടുന്ന ഹിന്ദി മാഷടെ 
തുണിയൊരിക്കൽ അഴിഞ്ഞുപോയേ

എന്നും നേരംവൈകിവരുന്ന   
ബയോളജി ടീച്ചറുടെ 
മകന്‍ ഡാര്‍വിനെ 
മുഖമൂടി മുക്കില്‍വെച്ച്  
ക്വട്ടേഷൻ ടീമിനുവേണ്ടി 
കത്തി കയറ്റിക്കൊല്ലുമ്പോൾ 
സത്യമായിട്ടും എനിക്കറിയില്ലായിരുന്നു 
അവന്‍റെ അമ്മക്കതിലുള്ള പങ്ക് 

കറുത്ത മൂവാണ്ടന്‍ മാവിനെക്കൂടാതെ  
സ്ക്കൂൾ മുറ്റത്ത്  രണ്ടു  
വാക മരങ്ങളും തടിച്ചൊരു  
പ്ലാവുമുണ്ടായിരുന്നില്ലേ 
മരങ്ങൾ മുറിച്ച്  കണ്ടങ്ങളാക്കി
കൈവണ്ടിയിൽ കയറ്റുംവരെ കാവൽനിന്ന
ചെവിയിൽ നീണ്ടുചുരുണ്ട മുടികളുള്ള
റാഫേൽ മാഷേ 
നിങ്ങളെ
പേപട്ടി കടിച്ചുമരിച്ചത്  
ഞാൻ ജയിലിൽ വെച്ചാണറിയുന്നത്

സ്റ്റാഫ് റൂമിലിരുന്നു
ബീഡി വലിച്ചൂതുന്ന 
മുടിനീട്ടി വളർത്തിയ ഇംഗ്ലീഷ്
നോട്ട് ഒണ്‍ലി ബട്ട്‌ ഓൾസോ
ഗ്രേസിട്ടീച്ചറോടെന്തോ പറയുമ്പം 
കാട്ടു താറാവുകൾ ഇണകളെത്തിരയുന്ന
ചലച്ചിത്ര ഗാനങ്ങളുടെ നട്ടുച്ചയിലേക്ക് 
ബെല്ലുകൾ ണിം ണിം ണിം ണിം ണിം

"വാക്കുകൾ കൂട്ടിചെല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍"
മാവിന്‍ ചുവട്ടിലെ
കുട്ടികള്‍ക്ക് നടുവിലിരുന്ന്
ഉറക്കെ കവിത ചൊല്ലിയിരുന്ന 
വിജയന്‍ മാഷ്‌
ഇന്നലെയെന്നെ ജയിലില്‍
വന്നു കാണുമ്പോള്‍ 
എന്‍റെ വധശിക്ഷക്ക്
ഏഴു രാപ്പകലുകളുടെ ദൈര്‍ഘ്യംമാത്രം.

1 comment:

  1. ഈ സ്‌കൂൾ എനിക്കിഷ്ടപ്പെട്ടു

    ReplyDelete