Tuesday, February 17, 2015

അച്ഛന്‍റെ മുഖമുള്ള ഓര്‍മ്മകള്‍


അച്ഛന്‍റെ ഓര്‍മകളില്‍
ഇറങ്ങിനടക്കുമ്പോള്‍
അമ്മയുടെ
നെഞ്ചിനുനേരെ
മൂപ്പരുടെ വിണ്ടുകീറിയ
ഇടത്തെകാല്‍
പാഞ്ഞുവരാറുണ്ട്
പാടവരമ്പിലൂടെ ചില
അസ്തമയങ്ങളെ
ഉദയത്തിന്‍റെ
ചെങ്കൊടികളാക്കി
ജാഥകള്‍ കടന്നുപോകുമ്പോള്‍
കുത്തുകൊണ്ടിട്ട്
ചാടിയോടുന്ന
ദളിതന്‍റെ പൂട്ടുകാള കണക്കെ
അച്ഛനാ വരിയില്‍ ലയിക്കും
ചില ഇങ്ക്വിലാബ് വിളികള്‍
മൂപ്പരെ അതില്‍
വിളക്കിച്ചേര്‍ക്കാതെയുമിരുന്നില്ല
രാത്രിയുടെ
ചക്രവാളത്തില്‍ നിന്നും
ചൂട്ടിന്‍റെ വെളിച്ചമാടിയാടിയടുക്കുമ്പോള്‍
ഞങ്ങള്‍ നാലഞ്ചു
മനുഷ്യജന്മങ്ങള്‍ പരസ്പരം
കണ്ണുകള്‍കൊണ്ട് ഭയം
നെയ്തെടുക്കുമ്പോഴാവും
അമ്മ പറയുക:
‘ഇന്‍റെ പാവിട്ടക്കുളങ്ങര ഭഗവതിയേ
ഇന്നാര്ടെ നെഞ്ചില്‍, ഇന്നേതു മണ്‍ചട്ടി’.
ഓലക്കിടയില്‍
തിരുകിവെച്ച വെട്ടുകത്തി
എന്‍റെ പരിധിക്കുമെത്രയോ
അപ്പുറത്തായിരുന്നു
അതൊരു മകരചൊവ്വാരാവായിരുന്നു
ഉത്സവപ്പറമ്പില്‍നിന്നും
കുമാരസംഭവം പടം
കണ്ടുമടങ്ങുന്ന അച്ഛനെ
കോവപ്പുറത്തെ
അയമുമാപ്ലേം കൂട്ടരും
വട്ടംവളഞ്ഞു
വെട്ടിക്കുടല്‍മാല
പുറത്തിട്ടു മണലുള്ളില്‍ വാരിനിറച്ചു
ഇപ്പോഴും
എരിഞ്ഞിപ്പടിയിലേക്ക് പോകുന്ന
ഇടവഴിയില്‍വെച്ച്
ജെമിനി സാറചേച്ചിയുടെ
എന്‍റെ അതേ മുഖമുള്ള
മകനെ കാണും
അന്നേരം
അച്ഛന്‍റെ ഓര്‍മ്മകള്‍
കൊമ്പുമുളച്ച വേഗത്തോടെ
അവന്‍റെ സൈക്കിളില്‍
എനിക്കെതിരെ പാഞ്ഞുവരും. 

1 comment: