Tuesday, February 17, 2015

പൊയ്മുഖം


പൊയ്മുഖം വില്‍ക്കുന്നവരുടെ
ഇടുങ്ങിയൊരു തെരുവില്‍ കൊണ്ടുപോയി
നീയെന്‍റെ മുഖം വില്‍ക്കുന്നു
പടിഞ്ഞാറു നിന്നും വന്നൊരു
നാടകക്കാരി അതിനു വിലപേശി
പണിപോയ രണ്ടു കോമാളികളും
ബ്രാവോ സര്‍ക്കസിലെ ഒരു കുള്ളനും
അതെടുത്തിട്ടൂരിവെച്ചോടും
മദ്യശാലക്കരികെ കൂട്ടംകൂടി
നൃത്തംചെയ്യുന്ന
നാടോടികളുടെ ഓരോ ചുവടുകളിലും
എന്‍റെ മുഖം തിരസ്കൃതമായിക്കൊണ്ടേയിരിക്കും
വെറുതെ തരാമെന്ന വഴിവാണിഭക്കാരന്‍റെ
വാഗ്ദാനത്തിനു മുന്നില്‍
ഒരു തെരുവുതെണ്ടി അതെടുത്താടും
നേരമിരുട്ടി
നഗരം ശൂന്യത എന്ന പേരില്‍
അവസാനത്തെ നാഴികമണിയുമടിക്കുന്നു
ഒഴിഞ്ഞ നിരത്തില്‍
ഒറ്റക്കാകാശം നോക്കുന്ന
എന്‍റെ മുഖം നീയെടുത്തണിയൂ
പാവകളിക്കു പോയ നിന്‍റെമ്മ
തിരികേ വരും മുന്‍പേ
സര്‍ക്കസ് കൂടാരത്തിലെ
പാറാവ്‌ കഴിഞ്ഞു
അന്ധനായ നിന്‍റെയച്ചന്‍
വീടണഞ്ഞ് കൂട്ടിലിട്ടു വളര്‍ത്തും
പച്ചതത്തയ്ക്ക് പനയോല
നല്‍കും മുന്‍പേ.

No comments:

Post a Comment