Friday, February 13, 2015

പ്രസവങ്ങളുടെ സംക്ഷിപ്ത ചരിത്രം

1-പശുവിന്‍റെ മരണം

തൊഴുത്തില്‍ നിറ വയറുമായവള്‍
കരഞ്ഞു വിളിക്കുമ്പോള്‍
ഉത്തരത്തിലെ പല്ലി
ഒരു പൈക്കിടവിന്‍റെ
ജനനം കണ്ടൊന്നു ചിലച്ചു
ചലനമറ്റ കണ്ണുകളോടെ
മരണത്തിനും ജനനത്തിനുമിടയില്‍
പച്ചപ്പുല്‍ മേടുകളുടെ
ഒരു തണുപ്പ് പടരുന്നു
പല്ലിയൊരു  പ്രവാചകനെങ്കില്‍
പശു ആരുടെ ദൈവമാണ്?

2- ചിത്രശലഭങ്ങളുടെ  ഉച്ച

ചിത്രശലഭങ്ങള്‍ അവരവരുടെ
ശവപ്പെട്ടികളിലേക്കാണ് പിറന്നു
വീഴുന്നതെന്ന് തോന്നും മുന്‍പേ
ജീവനില്‍  മുഴുവനും
ആഹ്ലാദം ആഹ്ലാദം
എന്നു മാത്രം മുദ്രണം ചെയ്ത
ചിറകുകള്‍കൊണ്ട്
ആകാശങ്ങളെ അത്ഭുതങ്ങളുടെയൊരു
ദ്വീപാക്കുന്നു

3-Labor's Room

പണി കഴിഞ്ഞു വന്ന
നേപ്പാളി ലേബര്‍മാരുടെ മുറിയില്‍
ഒരു പൂച്ച പ്രസവിക്കുന്നു
പത്ത് തിളങ്ങുന്ന
കണ്ണുകള്‍ക്കിടയില്‍
ഒരമ്മ ചിരിച്ചു കിടക്കുന്നു
ബീം ബഹദൂര്‍,നീ
ചുട്ട മീനിന്‍ മണംകൊണ്ട്
ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്ന
കെട്ടിടങ്ങളുടെ മുകളിലെ
പൊരിവെയിലില്‍
തണലിന്‍റെയൊരു
നിഴല്‍ പരക്കുന്നു
ഒരു നായ് അറബിയില്‍ കുരയ്ക്കുന്നുണ്ട്
'യാ അള്ളാ  സുറ്അ   സുറ്അ' *

 * വേഗം വേഗം എന്നര്‍ത്ഥം 

4-തസ്രക്ക്

ഒരു കരിമ്പനച്ചുവട്ടില്‍
അണലി പെറ്റുകൂട്ടുന്ന
ആയിരക്കണക്കിന് വിഹ്വലതകളില്‍
ചിലതുമാത്രം ജീവന്‍ വെച്ച്
ഞാറ്റുപുരയില്‍
അഭയം തേടുന്നു
ഒരാള്‍ മാത്രം
കൂമന്‍കാവില്‍
വണ്ടി കാത്തുനില്‍ക്കുമ്പോള്‍
അയാളുടെ കാലരികിലൂടെ
'ദംശനം' എന്ന പേരിലറിയപ്പെടുന്ന
തീവണ്ടി കടന്നുപോകുന്നു
പുതുനഗരത്ത് എവിടെയാണ് തീവണ്ടിയാപ്പീസ്?

5- മറിയം സഹോദരിമാര്‍

ദൈവപുത്രന്‍റെ അമ്മയെ
ഒരു മഞ്ഞുകാല രാത്രി
പ്രസവിച്ചിടുമ്പോള്‍
അഥവാ കന്യാമറിയത്തിന്‍റെ
കൂടെപ്പിറന്ന മഗ്ദ്ധലനമറിയം
ദൈവപുത്രന്‍റെ കാമുകി
ആകുന്നതെങ്ങനെ എന്നു
ചിന്തിച്ചിരിക്കുമ്പോള്‍
കന്യക ഗണിക എന്നീ
സംജ്ഞകളെ മറിയം എന്ന പേര്‍
വന്നു വിഴുങ്ങുന്നു
മറിയമേ നീയൊരു
മറിമായമാകുന്നു
പാപം ചെയ്യാത്ത കല്ലുകളെപ്പോലെ

6-Perfume: The Story of a Murderer(film)

ചത്ത മീനുകളുടെ കണ്ണുകളില്‍
കടലാര്‍ത്തിരംമ്പുന്ന   നേരം
മീന്‍ വില്പ്പനക്കാരീ
നിന്‍റെ ഗര്‍ഭത്തില്‍നിന്നും
സുഗന്ധവ്യഞ്ജനങ്ങളുടെ
രാജാവ് പിറക്കും
കടലടിത്തട്ടിലെ അഞ്ജാതങ്ങളായ
മത്സ്യങ്ങളുടെ കൊഴുപ്പില്‍നിന്നും
പച്ചക്കറി മാത്രം തിന്നു
ശീലിച്ച ഭരണകൂടങ്ങളുടെ
മട്ടുപ്പവുകളിലേക്ക്
സുഗന്ധത്തിന്‍റെയൊരു പുകപ്പതാക
കടത്തിവിടും
മിണ്ടാതിരിക്കുന്നവന്‍ ചത്തവന്‍ പോലുമല്ല
നിങ്ങള്‍ എന്തിനാണ് എന്‍റെ ദൈവത്തെ തിന്നുന്നത് ?

7-അലഞ്ഞു തിരിയുന്നവന്‍ വീടാകുന്നു

അലഞ്ഞു തിരിയുന്നവന്‍റെ ബീജം
വന്‍കരകള്‍ക്കു കുറുകെ ആര്‍ക്കും
വഴി കാട്ടാത്ത ഒരു നക്ഷത്രമാകും
അത് വിശുദ്ധമായ ഗര്‍ഭപാത്രങ്ങളെ
സ്വപ്നം കാണുന്നുമില്ല
ഓരോ വീടുകളില്‍നിന്നും 
തങ്ങളുടെ വിദൂര സഞ്ചാരങ്ങള്‍ക്കുപോയ
മക്കളെക്കാത്തിരിക്കുന്ന  ആ അമ്മമാരുണ്ടല്ലോ
അവരൊന്നറിയണം
അലഞ്ഞു തിരിയുന്നവര്‍ സ്വയം
വീടുകളാണ്
അവരുടെ സ്മരണക്കു പേരുപോലും
അമ്മ, ഉമ്മ എന്നൊക്കെത്തന്നെയാവണം

8- അടയുന്ന കടല്‍, തുറക്കുന്ന കടല്‍*

ഇടവപ്പാതിയടച്ചിട്ട കടല്‍
ആര്‍ത്തു പെയ്യുന്നൂ മഴക്കാടുകള്‍
എണ്ണിയാലൊടുങ്ങാത്ത
ആഴാങ്ങളിലാകെ വേഗത്തിന്‍റെ
പ്രധിഷേധ രൂപകങ്ങളെന്നപോലെ
മത്തി, ചെറുമീനുകള്‍
കടല്‍പശുവടക്കം മറ്റനേകം കടല്‍ജീവികളും 
ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങളെ
പ്രസവിച്ചുകൂട്ടുമ്പോള്‍
കടല്‍ കവാടത്തിനരികെ
ദ്രവിച്ച സിംഹാസനത്തിന്‍റെ
കാലുകളെ നനച്ച്
മറ്റൊരു കടല്‍ തുറക്കും
ചെറുത്  ചിലപ്പോഴൊക്കെ
അത്ര ചെറുതാകണമെന്നില്ല.

* വിജയന്‍ മാഷുടെ അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍ എന്ന പുസ്തകത്തെ സ്മരിക്കുന്നു

No comments:

Post a Comment