ഞങ്ങള്‍ ചെല്ലുമ്പോള്‍
പുഴവക്കിലെ വെള്ളരിത്തോട്ടം
നനക്കുകയായിരുന്നു കവിത
അവള്‍ക്കിപ്പോള്‍ വയസേറെയായി,
പണ്ട് കുറ്റിപ്പുറം പാലം വരുന്നതിനു മുമ്പാണ്
അവള്‍ പുഴയ്ക്കു കുറുകെ കയറു കെട്ടി നടന്നിരുന്നത്.
വൃത്തത്തിലല്ല, നേരേ.
അന്നവള്‍ കയറില്‍ നടന്നു
നീങ്ങുമ്പോള്‍ പുഴവക്കിലെ
ആല്‍ ചുവട്ടിലിരുന്നൊരു
വട്ടന്‍ വിളിച്ചു പറയുമായിരുന്നു
" നിന്‍റെയീ അഭ്യാസം കൊണ്ടു നീ രണ്ടായ്
മുറിക്കുന്നതൊരു പുഴയെ ആണ്.
കയറു കൊണ്ടും കല്ലുകൊണ്ടും പുഴ മുറിക്കുന്നവരേ...
'മണല്‍ക്കാല'മെന്നത് വരാനിരിക്കുന്നേയുള്ളൂ
'കാടെവിടെ മക്കളേ മേടെവിടെ മക്കളേ'
എന്നൊക്കെ അന്ന് ഇലകള്‍ പൊഴിയും"
മരിച്ചു പോയവരോ അവരവരെത്തന്നെ
മറവുചെയ്യുന്ന കാലം കൊണ്ടൊരു പാലം
തീര്‍ക്കുകയായിരുന്നു
മുറ്റത്തെ പുളി മരത്തില്‍
എഴുത്തച്ഛന്‍റെ കിളി,പാട്ടോ
പാട്ടൊന്നുമല്ല, ചുമ്മാ ചിലക്കുവാ.
അപ്പോള്‍,പലതരം നാടന്‍ പാട്ടുകളെ
ബോഗികളാക്കി
വടക്കുനിന്നും തെക്കോട്ടു പായുന്നൊരു തീവണ്ടി
മഴവില്ലുപോലെ പുഴക്കുകുറുകെ ആടുന്നു
കവിത വീണ്ടും ചെറുപ്പക്കാരിയായി
കെട്ടിയ വടത്തിന്‍മേല്‍ നടപ്പു തുടരുന്നു
അവള്‍ ഭാരത പ്പുഴയിലേക്ക്
നോക്കുന്നു പോലുമില്ല
No comments:
Post a Comment