Tuesday, February 17, 2015

ഇരുനരകങ്ങളുടെ കഥ

ഒരു നഗരത്തില്‍നിന്നും
മറ്റൊരു നഗരത്തിലേക്ക് 
യാത്ര ചെയ്യുന്നതിനിടെ
നാമൊരു മരുഭൂമിയായി മാറും.
ഒട്ടകങ്ങള്‍ ഈന്തപ്പനമരങ്ങള്‍ക്ക് പുറമേ
വെയിലിന്‍റെ തടാകം
നീന്തുന്ന ഒരു മുടന്തന്‍ ആട്ടിടയനും
കൂടിയാകുമ്പോള്‍
അലഞ്ഞു തിരിയുന്ന
രണ്ടു കമിതാക്കള്‍ നമ്മുടെ
പരുപരുത്ത ചെരിവുകളിലൂടെ
നടന്ന്‍ അസ്തമയത്തിന്‍റെ
ചുവപ്പ് കടക്കും.
അവരുടെ നനഞ്ഞ
ചുംബനങ്ങളില്‍നിന്നും
നമ്മുടെ വരണ്ടുപോയ
കിണറിലുറവകള്‍ പൊടിയുമ്പോള്‍
രാത്രിയില്‍ നിന്നുമൊരു ചന്ദ്രക്കല
അതിലേക്കെത്തിനോക്കും.
അനുരാഗത്തിന്‍റെ വെളിച്ചംകൊണ്ട്
ജലരേഖകള്‍
വെട്ടിത്തിളങ്ങുമ്പോള്‍
തവിട്ടുനിറമുള്ള തുകലിന്‍റെയൊരു
ഉറയില്‍ അരയില്‍ രഹസ്യമായ്
തിരുകിയിരുന്ന കത്തികൊണ്ടവന്‍
അവളുടെ കഥ കഴിക്കുന്നു.
കലണ്ടറിന്‍റെ കവാടമുള്ള
നഗരത്തിലേക്കിനി ദൂരമധികമില്ല
നാം നമ്മിലേക്ക് തന്നെ
തിരിഞ്ഞുനടക്കേണ്ടതുണ്ട്
നഗരത്തിലെങ്ങും
ഉരുകിയൊലിക്കുന്ന ഘടികാരങ്ങള്‍
നമ്മുടെതന്നെ നിഴലുകളല്ലാതെ
മറ്റെന്താണ്.

No comments:

Post a Comment